ന്യൂഡൽഹി: കൊച്ചിയിലെ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) ബ്രാഞ്ച് ഓഫീസും സ്റ്റോക്ക് യാർഡും തരംതാഴ്ത്തി നിർത്തലാക്കാനുള്ള നീക്കത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി കേന്ദ്ര ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കു നിവേദനം നൽകി. കേരളത്തിന്റെ വ്യാവസായിക, പശ്ചാത്തല വികസന മേഖലകളെ തകർക്കുന്ന നീക്കമാണിതെന്ന് എംപി പറഞ്ഞു
ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള പ്രതിരോധപദ്ധതികൾക്കും കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പ്യാർഡ്, ബിപിസിഎൽ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആവശ്യമായ ഉരുക്ക് എത്തിക്കുന്നതിൽ കൊച്ചി സെയിൽ യൂണിറ്റ് നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ഈ സ്ഥാപനത്തിന്റെ പ്രവർത്തനം കോയമ്പത്തൂരിലേക്കു മാറ്റുന്നത് സ്വകാര്യ ഉരുക്ക് മാഫിയകൾക്കു വിപണിയിൽ മേധാവിത്വം നൽകാനും വിലക്കയറ്റത്തിനും കാരണമാകും. ഇത് ചെറുകിട വ്യവസായങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 10,000 മെട്രിക് ടൺ ഉരുക്ക് സംഭരിക്കേണ്ട കൊച്ചിയിൽ സ്റ്റോക്ക് 2,000 ടണ്ണായി കുറഞ്ഞത് അടിയന്തരമായി പരിഹരിക്കണമെന്നും കൊച്ചി ശാഖയെ കേരളത്തിന്റെ സ്ഥിരം തന്ത്രപ്രധാന കേന്ദ്രമായി ശക്തിപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.